School Study Tour
പഠനയാത്രകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍..
സ്‌കൂളുകളിലെ പഠനയാത്രകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (MVD) കര്‍ശന മുന്നറിയിപ്പ് നല്‍കി. ടൂറിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്‍പെങ്കിലും മാനേജ്മെന്റുകള്‍ ആര്‍.ടി.ഒയെ (RTO) രേഖാമൂലം അറിയിക്കണം. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍, എം.വി.ഡി. ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പരിശോധന പൂര്‍ത്തിയാക്കാത്ത ബസ്സുകള്‍ക്ക് അപകടം സംഭവിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പ്രിന്‍സിപ്പലിനായിരിക്കും എന്നും എം.വി.ഡി. മുന്നറിയിപ്പ് നല്‍കി.
പഠനയാത്രകള്‍ക്ക് ഉപയോഗിക്കുന്ന പല ടൂര്‍ ബസ്സുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എം.വി.ഡി. ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍, രൂപമാറ്റം വരുത്തിയതും, ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും, അരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങള്‍ പഠനയാത്രകള്‍ക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച്, കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠനയാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. കൂടാതെ, യാത്രയ്ക്ക് മുന്‍പായി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതപത്രം നിര്‍ബന്ധമായും വാങ്ങിയിരിക്കണം. യാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആയിരിക്കണം എന്ന നിര്‍ദേശവും ഉണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) കര്‍ശനമായ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
---------
സ്കൂളിലെ പഠനയാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ..
---------------
