.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

News Update

 What's New..? : Click Here
 
വിദ്യാർത്ഥികൾ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുന്നത് കർശനമായി വിലക്കേണ്ടതാണെന്ന്  പൊതുവിദ്യാഭ്യാസ ഡയറക്ടർ
Date: 03/05/2024
തിരുവനന്തപുരം: പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകർക്ക് വില കൂടിയതും അല്ലാത്തതുമായ സമ്മാനങ്ങൾ നൽകുന്നതും അധ്യാപകർ സ്വീകരിക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭ്യമായിട്ടുള്ളതിനാൽ ഇത്തരം പ്രവണതകൾ സ്കൂളുകളിൽ കർശനമായി വിലക്കേണ്ടതാണെന്ന്  എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) നിർദ്ദേശം നൽകി. മലപ്പുറം വിദ്യാഭ്യാസ  ഉപഡയറക്ടർ മൂന്നാഴ്ച മുമ്പ് തന്നെ ജില്ലയിലെ സ്കൂളുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു.
 -------------
പ്ലസ് വണ്‍ പ്രവേശനം : മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം..
Date: 02/05/2024
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകളാകും വർധിപ്പിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
    മലപ്പുറം ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ ഓരോ വർഷവും പുറംതള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍
വര്‍ധിപ്പിച്ചിരുന്നുവെങ്കിലും നിരവധി വിദ്യാർഥികൾക്കാണ് അവസരം ലഭിക്കാതെ പോയത്. അതിനാൽ ഇത്തവണ വിദ്യാർഥികൾക്ക് ആവശ്യമായ എണ്ണം സീറ്റ് ലഭ്യമാക്കാനാണ് തീരുമാനം. പരീക്ഷാഫലവും ഏകജാലക പ്രവേശന ലിസ്റ്റും പുറത്തുവന്നതിന് ശേഷം സീറ്റുകൾ വർധിപ്പിക്കുന്നത് വഴിയുണ്ടാകുന്ന വിവാദം ഒഴിവാക്കാനാണ് ഇത്തവണ സീറ്റ് നേരത്തെ വർധിപ്പിച്ചത്.
    സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8നും, ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം നടത്തുക.
-------------
ലോക്സഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
Date: 23/04/2024
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
    അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.
-------------
സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കി ഹൈക്കോടതി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണം..
Date: 13/04/2024
കൊച്ചി: സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കി ഹൈക്കോടതി. ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകള്‍  അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഏത് അളവില്‍ കളിസ്ഥലങ്ങള്‍ വേണം എന്നതിനെകുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണം. നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനാണ് കോടതി നിര്‍ദ്ദേശം.
    കളിസ്ഥലങ്ങള്‍ ഒരുക്കേണ്ട സൗകര്യങ്ങളെകുറിച്ചും വ്യക്തമാക്കണം. കൊല്ലത്ത് തേവായൂര്‍ ഗവ. വെല്‍ഫയര്‍ എല്‍.പി സ്‌കൂളിന്റെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത് ചോദ്യംചെയ്തു നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
-------------
 
സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂ‌ളുകളിൽ അവധിക്കാല ക്ലാസ്സുകൾ ഒഴിവാക്കണം - മന്ത്രി വി. ശിവൻകുട്ടി.
Date: 07/04/2024
തിരുവനന്തപുരം: അവധിക്കാല ക്ലാസ്സുകൾ സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂ‌ളുകളിൽ ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ പൂർണമായും വേനലവധി കാലഘട്ടമാണ്. മാർച്ച് അവസാനം സ്കൂൾ അടക്കുകയും ജൂൺ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകൾ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാടില്ല.
    കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കുട്ടികൾക്ക് താങ്ങാൻ ആവാത്ത ചൂടാണിത്. അത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്.
അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
 -------------
 
SSLC, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ...
Date: 19/03/2024
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ തീയതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.
ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം. മാര്‍ച്ച് 31  ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
-------------
സർക്കാർ ജീവനക്കാർക്ക്‌ ലീവ്‌ സറണ്ടർ അനുവദിച്ചു.
Date: 16/03/2024 (ധനകാര്യ മന്ത്രിയുടെ ഓഫീസ്‌)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക്‌ പിഎഫിൽ ലയിപ്പിക്കും.
-------------

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു.
Date: 09/03/2024 (ധനകാര്യ മന്ത്രിയുടെ ഓഫീസ്‌)
തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
    ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും. കോളേജ്‌ അധ്യാപകർ, എൻജിനിയറിങ്‌ കോളേജ്‌, മെഡിക്കൽ കോളേജ്‌ തുടങ്ങിയവയിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമബത്ത 17 ശതമാനത്തിൽനിന്ന്‌ 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.
    ജുഡീഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന്‌ 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ്‌ ഓഫീസർമാർക്ക്‌ ക്ഷാമബത്ത 46 ശതമാനമാകും. നിലവിൽ 42 ശതമാനമാണ്‌.
------------- 
സ്‌കൂൾ പാഠപുസ്ത‌കങ്ങൾ വിതരണത്തിന് തയ്യാറായി.
Date: 03/03/2024
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2024-25) സ്‌കൂൾ പാഠപുസ്ത‌കങ്ങൾ വിതരണത്തിന് തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള 1,43,71,650 പാഠപുസ്തകങ്ങളാണ് വിതരണത്തിന് സജ്ജമായത്. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. പുസ്‌തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മാർച്ച് 12ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്‌തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്ച പൂർത്തിയാകും. ഇതിന്റെ വിതരണോദ്ഘാടനം മെയ് 10നകം നടക്കുമെന്നും മന്ത്രി അറിയിച്ചു.
------------- 

വാട്ടർ ബെൽ സംവിധാനം നാളെ മുതൽ.
Date: 18/02/2024
കേരളത്തിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനാൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്.
    രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
    വാട്ടർ ബെൽ സംസ്ഥാനതല ഉദ്ഘാടനം നാളെ (19/02/2024 തിങ്കൾ) രാവിലെ 10 ന് മണക്കാട് വൊക്കേഷണൽ & ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.

-------------


സ്കൂളിലെ അരി കടത്ത് - നാല് അധ്യാപകർക്ക് സസ്പെൻഷൻ..
Date: 24/01/2024
മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. പ്രധാനധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്പെൻഡ് ചെയ്ത‌ത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ രാത്രിയുടെ മറവിൽ അരിക്കടത്ത് റിപ്പോർട്ടറാണ് ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടത്.
റിപ്പോർട്ടർ വാർത്ത വിദ്യാഭ്യാസ വകുപ്പും ശരിവെച്ചു. റിപ്പോർട്ടർ പുറത്തുവിട്ട ദൃശ്യങ്ങളിൽ കഴമ്പുണ്ടെന്നാണ് ഡിഡിഇയുടെ റിപ്പോർട്ട്. അരി അനധികൃതമായി ദുരുപയോഗം ചെയ്ത‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരി കണക്കിൽ പെടുത്താതെ മാറ്റി വെച്ചതായും പരിശോധനയിൽ കണ്ടെത്തി. കണക്കിൽ കൃത്രിമം കാണിച്ച് സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

രാത്രിയുടെ മറവിലാണ് സ്‌കൂളിലെ അരികടത്തിയിരുന്നത്. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിൻ് ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. അരിക്കടത്തിന് പിന്നിൽ സ്കൂ‌ളിലെ അധ്യാപകൻ തന്നെയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു. നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നാണ് പരാതിക്കാരനായ ഹുസൈൻ ബാബുവിന്റെ ആരോപണം. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

------------- 

24/01/2024 ബുധനാഴ്ചയിലെ സൂചന പണിമുടക്ക് - സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങൾ..

പണിമുടക്കിൽ പങ്കെടുന്ന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ ഏർപ്പെടുത്തി. ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് വരുത്താൻ നിർദ്ദേശം. 

വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാർ ഉത്തരവ് : Click Here


-------------

 പുതിയ പാഠപുസ്‌തകങ്ങൾക്ക് അംഗീകാരം നൽകി : മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്‌തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്‌തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.

പത്ത് വർഷത്തിലേറെയായി ഒരേ പാഠ്യപദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിൽ എല്ലാ പുസ്‌തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്‌ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തിൽ ഉള്ളത്. ഒന്നര വർഷത്തെ പ്രവർത്തന ഫലമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്ക്കരിച്ചതെന്നും കുട്ടികളിൽ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴിൽ പരിശീലനം നൽകും. അധ്യാപകർക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നൽകും. അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സ്പെഷ്യൽ റൂൾ കൊണ്ടുവരുമെന്നും ഇതിനായി കെഇആർ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ റൂൾ പ്രകാരമായിരിക്കും അടുത്ത അധ്യയന വർഷം സ്കൂളുകൾ പ്രവർത്തിക്കുക. ഏതെങ്കിലും നിലയിൽ ഒരു വിഭാഗത്തിനെതിരോ ജനാധിപത്യ വിരുദ്ധമോ ആണ് കേന്ദ്ര പുസ്‌തകമെങ്കിൽ സ്വന്തം നിലയിൽ പുസ്‌തകം തയ്യാറാക്കി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

------------

 അടുത്ത വർഷം മുതൽ സ്കൂൾ കലോത്സവങ്ങൾ പുതിയ മാന്വൽ പ്രകാരം :  മന്ത്രി വി. ശിവൻകുട്ട

കൊല്ലം : 2024-25 വർഷം മുതൽ സ്കൂൾ കലോത്സവങ്ങൾ പുതിയ മാന്വൽ അനുസരിച്ചായിരിക്കും നടത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാന്വൽ പരിഷ്‌കരിക്കും. അതിന് ഏകദേശം ഏഴ് മാസമെടുക്കും. മുന്നോടിയായി കരട് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് നൽകുന്ന സമ്മാനതുക അടുത്ത വർഷം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

    അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കുവെന്നും മന്ത്രി പറഞ്ഞു.
------------
 
 
'പരീക്ഷ പേ ചർച്ച' എന്ന പരിപാടിയിൽ ബഹു. പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ ക്ലാസ്സ് 6 മുതൽ +2 വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവസരം..

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന 'പരീക്ഷ പേ ചർച്ച' എന്ന പരിപാടിയിൽ ബഹു. പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ ക്ലാസ്സ് 6 മുതൽ ക്ലാസ്സ് 12 വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവസരം ഒരുക്കുന്നു.

ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി 2024 ജനുവരി 12 നകം താഴെ കൊടുത്ത സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കേരളത്തിലെ ഗവ:/എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ തുടർനടപടികൾ  സ്വീകരിക്കേണ്ടതാണ്.

DGE Circular

Registration Link: Click Here (Last Date: 12/01/2024) 

 ----------------

  സർക്കാർ, എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ കാര്യാലയങ്ങളിലും ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കണം. ഇല്ലെങ്കിൽ 50,000 രൂപ വരെ പിഴ.

    തൊഴിൽ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ എല്ലാ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രസ്തുത നിർദ്ദേശം ചില കാര്യാലയങ്ങളിൽ പാലിക്കപ്പെട്ടിട്ടില്ലാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പ്രകാരം എല്ലാ കാര്യാലയങ്ങളിലും (സർക്കാർ, എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ) ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.

    പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇൻ്റേണൽ കംപ്ലൈൻ്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. ഓഫീസിലെ സീനിയർ വനിതാ ഉദ്യോഗസ്ഥയാണ് കമ്മറ്റി ചെയർപേഴ്സൺ ആകേണ്ടത്. കമ്മിറ്റിയിൽ പകുതിയിൽ അധികം അംഗങ്ങളും വനിതാ ജീവനക്കാർ ആയിരിക്കണം. ഓഫീസ് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർ/കൗൺസിലർ കമ്മിറ്റിയിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

    ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റിയിൽ ലഭിച്ച പരാതി പരിഹരിക്കുന്നതിന് നിയമപരമായ പരിഹാരം ആവശ്യമെങ്കിൽ ആയതിന് ഒരു നിയമ വിദഗ്ദ്ധൻറെ സഹായം ആവശ്യപ്പെടാവുന്നതാണ്. ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ ഓരോ രണ്ടു മാസം കൂടുന്തോറും യോഗം ചേരേണ്ടതും മിനിറ്റ്സ് എഴുതി സൂക്ഷിക്കേണ്ടതുമാണ്.

    പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും (സർക്കാർ, എയ്‌ഡഡ്‌ സ്കൂളുകൾ ഉൾപ്പെടെ) ഇത്തരത്തിൽ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നു എന്നുള്ളത് ഉറപ്പു വരുത്തേണ്ടതും ഇത്തരം കമ്മിറ്റികൾ രൂപീകരിക്കപ്പെടാത്ത സ്ഥാപനങ്ങളിൽ എത്രയും വേഗം കമ്മിറ്റികൾ രൂപീകരിക്കുവാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കേണ്ടതാണ്.

    Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 പ്രകാരം പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തി എടുക്കുന്ന എല്ലാ സർക്കാർ/അർദ്ധസർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലും ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ രൂപീകരിക്കുക എന്നത് തൊഴിലുടമയുടെ/സ്ഥാപന മേധാവികളുടെ ബാദ്ധ്യതയാണ്. ഇതിൽ വീഴ്ച വരുത്തുന്നത് 50,000/- രൂപ വീതം പിഴ ലഭിക്കാവുന്ന കുറ്റമാണ് എന്നുള്ള വിവരം ഒരിക്കൽ കൂടി അറിയിക്കുന്നു.

    മേൽ പരാമർശിച്ച പ്രകാരം ഇൻ്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റികൾ എല്ലാ കാര്യാലയങ്ങളിലും(സ്കൂളുകൾ ഉൾപ്പെടെ) രൂപീകരിച്ചിട്ടുണ്ടോ എന്നുള്ളത് എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രത്യേക ശ്രദ്ധ നൽകി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

 ----------------
 
നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കാണാൻ വിദ്യാർത്ഥികളെ റോഡിലിറക്കി: പ്രധാനധ്യാപകനോട്‌ വിശദീകരണം തേടി വിദ്യാഭ്യാസ ഉപഡയറക്ടർ കത്ത് നൽകി
മലപ്പുറം: നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ സ്‌കൂളിലെ വിദ്യാർത്ഥികളെ നട്ടുച്ചയ്ക്ക് ഏറെ നേരം റോഡരികിൽ നിർത്തിയതായി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ തുയ്യം ജി.എൽ.പി സ്‌കൂളിലെ പ്രധാനദ്ധ്യാപകൻ സേതുമാധവൻ കാടാട്ട് എന്നവർക്കെതിരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ വിശദീകരണം തേടി നോട്ടീസ് അയച്ചു. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്‌ടറും വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയവും നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരിക്കെ വിദ്യാർത്ഥികളെ റോഡിലിറക്കിയത് പ്രധാനധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും, വിദ്യാഭ്യാസ അവകാശ നിയമങ്ങളുടേയും, ബഹു. കേരള ഹൈക്കോടതിയുടേയും ബഹു. ബാലാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. മേൽ സാഹചര്യത്തിൽ മതിയായ കാരണം ബോധിപ്പിക്കുവാനുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം മറുപടി രേഖാമൂലം സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ ഡയറക്ടർ മുന്നറിയിപ്പു നൽകി.
 ----------------
 ക്ഷാമബത്ത (DA) കുടിശ്ശിക കേസിൽ ഇടക്കാല ഉത്തരവ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.  ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക എന്ന് കൊടുക്കാൻ  കഴിയുമെന്ന് 11/12/2023ന് മുൻപായി കോടതിയെ കൃത്യമായി രേഖാമൂലം  അറിയിക്കണമെന്നാണ് ഉത്തരവ്.  സർക്കാരിന്റെ  സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കിൽ അതോ  ഇക്കാര്യത്തിൽ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

 ഇക്കാര്യത്തിൽ 11/12/2023നകം സർക്കാർ മറുപടി നൽകിയില്ലെങ്കിൽ കോടതി സ്വന്തം നിലക്ക് ഉത്തരവിടും. കേസ് ഡിസംബർ 11 ന് വീണ്ടും പരിഗണിക്കും.
----------------


 1, 3, 4, 5, 7, 9 ക്ലാസ്സുകളിലെ പുതിയ ടെക്സ്റ്റ്‌ ബുക്കുകൾ 2024 ജൂൺ 1 മുതൽ ലഭ്യമാക്കും. - മന്ത്രി വി. ശിവൻകുട്ടി.
 തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ജൂണിൽ സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതിനകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. സ്കൂൾ വിദ്യാഭ്യാസം, പ്രീസ്കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയാണിവ.
കൂടാതെ ടീച്ചർ ടെക്സ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. നിരവധി ജനകീയ ചർച്ചകൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ചർച്ച നടന്നിട്ടില്ല എന്ന വാദം തീർത്തും തെറ്റാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ഏവർക്കും മാതൃകയാക്കുന്ന തരത്തിലാണ് കേരളം നടത്തിയിട്ടുള്ളത്. ജനകീയ ചർച്ചകൾ സംഘടിപ്പിച്ചും ആദ്യമായി ക്ലാസുകളിൽ കുട്ടികളോട് ചോദിച്ചും ചർച്ചകൾ നടത്തിയുമാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഏവർക്കും ഈ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം നൽകി.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ:

*പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി പ്രത്യേക കമ്മിറ്റിയെ നിയമിച്ചു.

*26 മേഖലകളിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു.

*2022 ആഗസ്റ്റ് മാസം സംസ്ഥാന തലത്തിൽ ആദ്യ ശിൽപശാല സംഘടിപ്പിച്ചു.

*സംസ്ഥാനത്ത് വിപുലമായ ജനകീയ ചർച്ചകൾ നടത്താൻ തീരുമാനിച്ചു.

*ജനകീയ ചർച്ചകൾക്ക് വേണ്ടിയും കുട്ടികളുടെ ചർച്ചകൾക്ക് വേണ്ടി പ്രത്യേക ചർച്ചാ കുറിപ്പ് പുറത്തിറക്കി.

*2022 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെ ഗ്രാമ - ബ്ലോക്ക് - ജില്ലാ തലങ്ങളിൽ ജനകീയ ചർച്ചകൾ സംഘടിപ്പിച്ചു.

*2022 നവംബർ മാസത്തിൽ സംസ്ഥാനത്തെ  മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളുടെ ചർച്ചകൾ സംഘടിപ്പിച്ചു.

*ജനകീയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് അഭിപ്രായം അറിയിക്കാൻ ടെക് പ്ലാറ്റ്‌ഫോം  രൂപീകരിച്ചു.

*ജനകീയ, വിദ്യാർത്ഥി ചർച്ചകളിൽ നിന്നും ഉയർന്നു വന്ന നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുകൊണ്ട് 26 മേഖലകളിൽ നിലപാട് രേഖകൾ തയ്യാറാക്കി.

*സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് പ്രകാശനം ചെയ്തു.

*ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ വീണ്ടും അവസരം നൽകി.

*പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും  മുതിർന്നവരുടെ വിദ്യാഭ്യാസത്തിന്റെയും തുടർ വിദ്യാഭ്യാസത്തിന്റെയും കരട് ചട്ടക്കൂട് പുറത്തിറക്കി ജനാഭിപ്രായം അറിയിക്കാൻ അവസരം നൽകി.

* ജനകീയ ചർച്ചകളുടെയും കുട്ടികളുടെ ചർച്ചകളുടെയും ക്രോഡീകരിച്ച റിപ്പോർട്ട് പ്രകാശനം ചെയ്തു.

---------------

 TDS അവസാന തീയതി 2023 ഒക്ടോബർ 31
2023 -24 സാമ്പത്തിക വർഷത്തെ അവസാനിച്ച ത്രൈമാസത്തെ (ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ) സ്രോതസില്‍ പിടിച്ച നികുതിയുടെ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഒക്ടോബർ 31 ആണ്.

ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് താമസം നേരിട്ടാല്‍, നിര്‍ദിഷ്ട തീയതിക്കു ശേഷമുള്ള ഓരോ ദിവസത്തെ താമസത്തിനും 200 രൂപ വീതം പിഴ ആയി നൽകേണ്ടി വരും.

പെനാല്‍റ്റി: ആദായനികുതി നിയമം വകുപ്പ് 271 സി/271 സിഎ അനുസരിച്ച്‌ മേല്‍ നികുതി തുകക്ക് തുല്യമായ തുക വരെ പിഴയായി ചുമത്തുവാനും നിയമത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
-----------------

നാളെ (07/10/2023 ശനി) അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം കാരണം കുട്ടികൾക്ക് ക്ലാസ്സ് അവധി.
നാളെ (07/10/2023 ശനി) അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം കാരണം കുട്ടികൾക്ക് ക്ലാസ്സ് അവധി. അധ്യാപകർ പരിശീലത്തിന് അതാത് കേന്ദ്രങ്ങളിൽ പങ്കെടുക്കണം. 
---------------------
 
 നബിദിനം: സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി.
തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബിദിനം പ്രമാണിച്ച് പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിരവധി എംഎൽഎമാരും വിവിധ സംഘടനകളും കത്ത് നൽകിയിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബിദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.
---------------------

നിപ: Sept.25മുതൽ നടത്താനിരുന്ന ഹയർ സെക്കന്ററി +1 ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9ലേക്ക് മാറ്റി.
 കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ Sept.25മുതൽ നടത്താനിരുന്ന ഹയർ സെക്കന്ററി +1 ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9ലേക്ക് മാറ്റി. ഒക്ടോബർ 9,10,11,12,13 തിയ്യതികളിലാണ് പരീക്ഷ നടക്കുക.
Revised Timetable: Click Here
---------------------

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഒരാഴ്ച അവധി.
(24/09/2023 വരെ ക്ലാസ്സുകൾ ഓൺലൈനിൽ..)

 കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. 24/09/2023 വരെ ക്ലാസ്സുകൾ ഓൺലൈനിൽ ആയിരിക്കും.

---------------------
 
നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് ധരിക്കാൻ DGE-യുടെ നിർദ്ദേശം.
 കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് ധരിക്കാൻ DGE-യുടെ നിർദ്ദേശം നൽകി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
---------------------
 
 
നിപ: മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ മാസ്ക് ധരിക്കാൻ ജില്ലാ വിദ്യാഭ്യാസവകുപ്പ് നോഡൽ ഓഫീസറുടെ നിർദ്ദേശം.
കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തര മുൻകരുതലുകൾ നിർദ്ദേശങ്ങൾ നൽകി. സ്കൂളുകളിൽ ധരിച്ചു വരേണ്ടതാണ്. സാമൂഹിക അകലം പാലിക്കണം. പനി, തലവേദന, ജലദോഷം മുതലായ അസുഖങ്ങൾ ഉള്ളവർ പൂർണമായി സുഖപ്പെട്ട ശേഷം മാത്രം സ്കൂളിൽ വരിക. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. ക്ലാസുകളിൽ കുട്ടികളുടെ ഹാജർ നില സാധാരണയിൽ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും ജില്ലാ വിദ്യാഭ്യാസ വകുപ്പ് നോഡൽ ഓഫീസറെ വിവരമറിയിക്കേണ്ടതാണ്. (ഫോണ്‍ : 9446859094)
 
--------------------


 നിപ : കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും (16/09/2023) അവധി.
നിപ രോഗം മൂലം കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയും (16/09/2023) അവധി പ്രഖ്യാപിച്ചു. അംഗനവാടി, മദ്രസകൾ ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്.
 
--------------------

 
നിപ രോഗം : കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും September.14, 15 അവധി.
നിപ രോഗം മൂലം കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും (September.14-Thursday, 15-Friday) അവധി പ്രഖ്യാപിച്ചു. അംഗനവാടി, മദ്രസകൾ എന്നിവക്കും അവധി ബാധകമാണ്.

--------------------

 താത്കാലിക അധ്യാപകരുടെ വേതനം: സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകി

    താത്കാലിക അധ്യാപകരുടെ വേതനം വേഗത്തിലാക്കാൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവായി. ധനവകുപ്പ് ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ്കുപ്പിന്റെ ഇടപെടൽ.
    സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താൽക്കാലിക അധ്യാപകർക്ക് വേഗത്തിൽ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഡി.ജി.ഇ ഓഫീസിലെ ഡി.ഡി.ഒ ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരെണ്ണം രജിസ്റ്റർ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും. 11,200 താൽക്കാലിക അധ്യാപകരെ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും. ഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിൽ ഡിഡിഇ മാർക്ക് കൂടി ഈ ചുമതല നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഡിഇഒ മാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്.
 
-------------------------------

 
ഓണം: സർക്കാർ ജീവനക്കാർക്ക് ബോണസ് 4,000 രൂപ. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2,750 രൂപ ഉത്സവബത്ത ലഭിക്കും. സർവീസ്, പങ്കാളിത്ത പെൻഷൻകാർക്ക് 1,000 രൂപ പ്രത്യേക ഉത്സവബത്ത. 20,000 രൂപ ഓണം അഡ്വാൻസും അനുവദിച്ചു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി പരമാവധി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
 
------------------------------- 


പ്ലസ് വൺ അഡ്മിഷൻ : സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ജൂലൈ 29മുതൽ..
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ജില്ലക്കകത്തുള്ള സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ജൂലൈ 29ന് ക്ഷണിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തിയാണ് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുക. ഇതിൽ അവസരം ലഭിക്കാത്തവർക്കായി അടുത്തതായി അവസാന അലോട്ട്മെന്റ് കൂടി ഉണ്ടാകും. മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആകെ 97 ബാച്ചുകൾ താൽക്കാലികമായി അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഈ വർഷം നേരത്തെ അനുവദിച്ച പതിനാല് ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം അനുവദിച്ച താൽക്കാലിക ബാച്ചുകളുടെ എണ്ണം 111 ആകുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് 4, കോഴിക്കോട് 11, മലപ്പുറം 53, വയനാട് 4, കണ്ണൂർ 10, കാസർഗോഡ് 15 എന്നിങ്ങനെയാണ് അധികമായി ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.
 
New Additional Batch Govt. Order: Click Here
New Additional Batch School List: Click Here
School/ Combination Transfer Application Link: Click Here
 
 
-------------------------------

 
 
 കനത്ത മഴ : നാല് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും സ്‌കൂളുകൾക്ക് ഇന്ന് (25/07/2023 ചൊവ്വ) അവധി.

 മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് (25/07/2023 ചൊവ്വ) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ച  പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെയും സ്‌കൂളുകൾക്ക് ഇന്ന് (ചൊവ്വ) അവധി. 2 താലൂക്കുകളിലും കോളേജുകൾക്ക് അവധിയില്ല.
 
ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചാൽ അധ്യാപകരും സ്കൂളിൽ ഹാജരാകേണ്ടതില്ല. ഉത്തരവ് : Click Here
---------------------------------

 
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി : വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
 
    സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.
സര്‍ക്കാര്‍ മേഖലയിലെ 1,114 സ്‌കൂളുകളില്‍ നിന്നായി 3,101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1,212 സ്‌കൂളുകളില്‍ നിന്നായി 2,942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5,944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.
ഇപ്രകാരം സൃഷ്ടിക്കുന്ന 6,043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2,996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1,638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.
---------------------------------
ജൂൺ 23ന് (വെള്ളി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണം - വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
    നാളെ (23/06/2023 വെള്ളി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്‌ളാസുകൾ നടത്തണം. തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാവിലെ 9 മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജൂൺ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ  ഉൾപ്പെടുത്തേണ്ടത് :-
  • മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.
  • ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.
  • പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.
  • പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .
  • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
  • കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.
  • കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.
  • ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.
  • കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
  • ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.
  • കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.
  • പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.
  • വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.
  • കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .
  • വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.
  • കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .
  • പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.
DGE Circular
------------------
 
WhatsApp ൽ Edit ഓപ്ഷൻ വന്നിട്ടുണ്ട്.
നിങ്ങൾ ഗ്രൂപ്പിലോ വ്യക്തികൾക്കോ അയച്ച Text Message-ൽ എന്തെങ്കിലും കൂട്ടിച്ചേർത്ത് അയക്കേണ്ടതുണ്ടെങ്കിലോ അല്ലെങ്കിൽ തെറ്റ് സംഭവിക്കുകയോ ചെയ്‌താൽ Delete for Everyone അടിച്ചു Delete ചെയ്യേണ്ടതില്ല. അയച്ച ആ Message തന്നെ ഇനി എഡിറ്റ്‌ ചെയ്യാൻ സാധിക്കുന്നതാണ്. അതിന് വേണ്ടി മെസ്സേജ് സെലക്ട് ചെയ്ത് വലതു വശത്ത് മുകളിൽ കാണുന്ന 3 ഡോട്ടിൽ ക്ലിക്ക് ചെയ്‌താൽ കാണുന്ന Edit എന്നതിൽ ക്ലിക്ക് ചെയ്‌താൽ മതി. Edit എന്ന ഓപ്ഷൻ ഇനി കാണുന്നില്ല എങ്കിൽ നിങ്ങളുടെ WhatsApp Messenger അപ്ഡേറ്റ് ചെയ്‌താൽ മതി. സാധാരണ വാട്ട്സ്ആപ്പിലും, ബിസിനസ് ആപ്പിലും ഈ സൗകര്യം ലഭ്യമാണ്. 15 മിനിറ്റ് സമയത്തേക്ക് മാത്രമാണ് ഈ Edit സൗകര്യം ലഭ്യമാകുക.
------------------


എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാം. ജൂൺ 8 വരെ അപേക്ഷ നൽകാം.
ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-26 വർഷത്തെ ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിൽ അംഗമാകാം. 2023 ജൂൺ 8 വരെ സ്കൂളിൽ അപേക്ഷ നൽകാം. അപേക്ഷാ ഫോറം ഇതിനോടൊപ്പമുള്ള സർക്കുലറിന്റെ കൂടെ ലഭ്യമാണ്. കുട്ടികളിൽ നിന്നും ലഭിച്ച എല്ലാ അപേക്ഷകളും ജൂൺ 10നകം ലിറ്റിൽ കൈറ്റ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് സ്കൂൾ പ്രധാനധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തും. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് അംഗത്വം നൽകുക. അഭിരുചി പരീക്ഷ സംബന്ധിച്ച് ആശയ വ്യക്തത വരുത്തുന്നതിനായി കൈറ്റ് വിക്ട്ടേഴ്‌സ് ചാനലിൽ ജൂൺ 3,4,5 തീയതികളിൽ രാവിലെ 6.30ന് പ്രത്യേക ക്ലാസ്സുകൾ സംപ്രേഷണം ചെയ്യുന്നതാണ്. വൈകീട്ട് 8 മണി മുതൽ പുനഃസംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

------------------

അടുത്ത വർഷം മധ്യവേലനവധി ഏപ്രിൽ 6 മുതൽ: മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: അടുത്ത വർഷം മധ്യവേലനവധി ഏപ്രിൽ 6 മുതൽ ആയിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏപ്രിൽ 5 വരെ സ്കൂളുകൾ പ്രവർത്തിക്കും. ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തിദിനങ്ങൾ ഈ അധ്യായന വർഷം ഉറപ്പാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

------------------------

 
Next>> Page1 | Page2 | Page3