നിർദ്ദേശങ്ങൾ:
- സ്കൂളിൽ വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം/മധ്യവേനലവധിയ്ക്ക് അടക്കുന്ന ദിവസം കുട്ടികളെ കൊണ്ടുപോകാൻ രക്ഷാകർത്താക്കളുടെ സഹകരണം ഉറപ്പു വരുത്തേണ്ടതാണ്.
- വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം/മധ്യവേനലവധിയ്ക്ക് അടക്കുന്ന ദിവസം സ്കൂൾ കാമ്പസിന് പുറത്ത് പോലീസിന്റെ സഹായം തേടാവുന്നതാണ്.
പരീക്ഷ കഴിയുന്നത്:
- ഹയർ സെക്കന്ററി : മാർച്ച് 28
- SSLC : മാർച്ച് 30
- 9-ാം ക്ലാസ് വരെ : മാർച്ച് 31
കൂടുതൽ നിർദ്ദേശങ്ങൾ..>> - Circular : Click Here
--------------
കെ-ടെറ്റിന് കൂടുതൽ ഇളവുകൾ
കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ ഇനി പറയുന്ന ഇളവുകൾ കൂടി, ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്‌സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്;
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവ്വീസിൽ തുടരുന്നതും, 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ്. അതാത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാവുന്നതാണ്. ഹയർസെക്കന്ററി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്.എസ്.എസ്.റ്റി / എച്ച്.എസ്.എസ്.റ്റി. ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാവുന്നതാണ്.
യോഗ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ 2024, 2025, 2026 എന്നീ വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു.
ആയതു വർഷത്തിൽ 2 പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയം.
യു.ഐ.ഡി. യ്ക്ക് കൂടുതൽ ഇളവുകൾ
നടപ്പ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ എൻറോൾമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (ഇ.ഐ.ഡി.) മാത്രം ലഭ്യമായുള്ളതും 2025 ജൂലൈ 14 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൂടുതൽ അധ്യാപകരെ സർവീസിൽ നിലനിർത്തുന്നതിനായി അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ച് 2026 ആഗസ്റ്റ് 20 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇവിടെയും ചട്ടങ്ങളിൽ ഇളവ് നൽകി അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
2015-16 അധ്യയന വർഷം മുതലുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കൽ
എയിഡഡ് സ്‌കൂളുകളിൽ നിലവിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകിയിരുന്നു.
എന്നാൽ 2015 മാർച്ച് 31 ന് ശേഷം നിയമിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകുന്നില്ല.അതിനാൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ സാമ്പത്തികാനുകൂല്യം ഇല്ലാതെ അവർ പുറത്താകുന്ന സാഹചര്യം ആണുള്ളത്.
ഈ ആനുകൂല്യം 2015 ജൂൺ 1 മുതൽ 2022 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നതിനാണ് മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുന്നതാണ്.
ഇതിന്റെ ആനുകൂല്യം ഇപ്പോൾ സർവീസിന് പുറത്തു നിൽക്കുന്ന 242 അധ്യാപകർക്ക് പ്രത്യക്ഷത്തിലും (അവർക്കു സർവീസിൽ തിരികെ പ്രവേശിക്കാവുന്നതാണ്) മുപ്പതിനായിരത്തോളം വരുന്ന അധ്യാപകർക്ക് പരോക്ഷമായും ലഭിക്കുന്നു. ഈ തീരുമാനത്തിലൂടെ അധ്യാപകരുടെ ജോലി സുരക്ഷയും സംതൃപ്ത സേവനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
2025-26 അധ്യയന വർഷത്തെ സ്‌കൂൾ തസ്തിക നിർണ്ണയം:
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 2025-26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ സർക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്.
തസ്തിക നിർണ്ണയ മാനദണ്ഡം:
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം 23, ചട്ടം 12 പ്രകാരം ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ (ഡകഉ അടിസ്ഥാനത്തിൽ) അടിസ്ഥാനത്തിലാണ് തസ്തിക നിർണ്ണയം നടത്തുന്നത്. 2022 ഏപ്രിലിൽ കെ.ഇ.ആറിൽ വരുത്തിയ ഭേദഗതി പ്രകാരം, അധിക തസ്തികകൾ അനുവദിക്കുന്നതിനുള്ള ശിപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിക്കുകയും സർക്കാർ അത് പരിശോധിച്ച് അംഗീകാരം നൽകുകയുമാണ് ചെയ്യുന്നത്.
അധിക തസ്തികകൾ സംബന്ധിച്ച തീരുമാനം:
2025-26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെ 1857 അധിക അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇനി പറയുന്നവയാണ്:
സർക്കാർ സ്കൂളുകളിൽ: 655 അധിക തസ്തികകൾ.
എയ്ഡഡ് സ്കൂളുകളിൽ 1202 അധിക തസ്തികകൾ.
ആകെ: 1857 തസ്തികകൾ.
പി.എസ്.സി റിപ്പോർട്ടിംഗ്: പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ അധ്യാപകരുടെ പുനർവിന്യാസ നടപടികൾ ആരംഭിക്കും.
പുനർവിന്യാസം പൂർത്തിയായാൽ മാത്രമേ കൃത്യമായി എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് പറയാനാകൂ. എങ്കിലും, പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ഞൂറ് 500 ഓളം തസ്തികകൾ ഉടനടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, അർഹമായ തസ്തികകൾ കൃത്യസമയത്ത് അനുവദിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ വേഗത്തിലാക്കിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌ക്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അനുസരിച്ചു സർക്കാർ
സ്കൂളുകളിൽ 655 അധിക തസ്തികകളും, എയ്ഡഡ് സ്കൂളുകളിൽ 1202 അധിക തസ്തികകളും ഉൾപ്പെടെ 1857 അധ്യാപക-അനധ്യാപക അധിക തസ്തികകൾ 2025 ഒക്‌ടോബർ 1 ന് പ്രാബല്യത്തിൽ, ധനകാര്യ വകുപ്പ് ശുപാർശ ചെയ്തിട്ടുള്ള വ്യവസ്ഥകളും, 2025-25 വർഷം തസ്തിക അനുവദിച്ചപ്പോൾ ഉൾപ്പെടുത്തിയ വ്യവസ്ഥകളും ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകൾ ഒരു അധ്യയന വർഷത്തേക്കാണ് അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ കെ.ഇ.ആർ അധ്യായം 23 ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിൽ
യു ഐ ഡി ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുവാനും തസ്തികകൾ അനുവദിക്കുവാനും ചട്ട പ്രകാരം സർക്കാർ ബാധ്യസ്ഥമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായതിനാൽ, അധ്യാപകരെ അദ്ധ്യയനത്തിനായി നിയമിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
തസ്തികനിർണയം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ മുൻ വർഷത്തെ തസ്തികനിർണയം തന്നെ തുടർ വർഷങ്ങളിൽ ബാധകമാക്കുവാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ അധ്യയന വർഷങ്ങളിലെല്ലാം തന്നെ മുകളിൽ പറഞ്ഞിട്ടുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പിലാക്കി വരുന്നുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിവസത്തിലെ കട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടത്തുന്നത്.
കെ.ഇ.ആർ. അധ്യായം 23 ചട്ടം പന്ത്രണ്ടിൽ ആറ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്യുന്ന അധിക തസ്തികകൾക്ക് അനുമതി നൽകുന്നത് സർക്കാർ ആണ്. അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാദമിക വർഷം ഒക്ടോബർ 1 മുതലാണ്.
പരിഷ്‌കരിച്ച കേരള എഡ്യൂക്കേഷൻ റൂൾസിന്റെ പ്രസിദ്ധീകരണം
2026 ഫെബ്രുവരി വരെ നടത്തിയ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള എഡ്യൂക്കേഷൻ റൂൾസിന്റെ (കെ.ഇ.ആർ) പരിഷ്‌കരിച്ച പതിപ്പ് പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കരട് അംഗീകരിച്ചു നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം പ്രിന്റ് ചെയ്തു പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2010നു ശേഷം ആദ്യമായണ് പരിഷ്‌കരിച്ച കെ.ഇ.ആർ പുറത്തിറക്കുന്നത്. ഒപ്പം കെ.ഇ.ആർ ന്റെ മലയാള പതിപ്പും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വയനാട് സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂൾ വയനാട് സെന്റ് റെസ്സല്ലോസ് സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച്.എസ്.എസ്. ൽ 2026-27 അദ്ധ്യയന വർഷം മുതൽ എച്ച്.എസ്.എസ്.റ്റി. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് എന്നീ ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തസ്തികകളിൽ സ്ഥിരനിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി. കേൾവി - സംസാര പരിമിതിയുള്ള കുട്ടികൾക്കായുള്ള ജില്ലയിലെ ഏക ഹയർ സെക്കണ്ടറി സ്‌കൂളാണിത്. ഈ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും എസ്.സി. - എസ്.റ്റി. വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലുംപെട്ടവരാണ്. 2014-15 അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചിരുന്നു. ആ വർഷം മുതൽ ദിവസ വേതന അടിസ്ഥാനത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്.
----------
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.
------------
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ 2014-15 അധ്യയന വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണത്തിന് അർഹതയുള്ളതെങ്കിലും 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. 2015-16 മുതൽ നിയമിക്കപ്പെട്ടവർക്ക് നിലവിൽ സംരക്ഷണത്തിന് അർഹതയില്ലാത്തതിനാൽ, കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർ സർവീസിൽ നിന്ന് പുറത്തുപോകേണ്ട അവസ്ഥയാണുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 2015-16 മുതൽ 2021-22 വരെയുള്ള കാലയളവിൽ നിയമനാംഗീകാരം ലഭിക്കുകയും, എന്നാൽ സംരക്ഷണം ഇല്ലാത്തതിനാൽ സർവീസിൽ നിന്ന് പുറത്താവുകയും ചെയ്ത ജീവനക്കാരുടെ എണ്ണം 242 ആണ്. ഇതിൽ അധ്യാപകർ 228 പേരും (എൽ.പി: 53, യു.പി: 72, എച്ച്.എസ്: 103), അനധ്യാപകർ: 14 പേരുമാണ്.
ഒൻപത് വർഷത്തോളം സർവീസുള്ള അധ്യാപകർ വരെ ഇത്തരത്തിൽ പുറത്തുപോകേണ്ടി വരുന്നത് വിവിധ അധ്യാപക സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിലൂടെ ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. വിഷയം വിശദമായി പരിശോധിക്കുന്നതിന്റെ ആദ്യപടിയായി ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം ലഭിക്കുന്ന മുറയ്ക്ക് അധ്യാപകരുടെ താല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുന്നതാണെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
-----
കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.
ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ക്ഷണിക്കുന്നു.
- നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.
- സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.
- ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.
വിശദാംശങ്ങൾ ഉടൻ:-
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്.
നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് വിദ്യാഭ്യാസ മാന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
------------
V Sivankutty - FB Post:
അവധിക്കാല ക്ലാസുകളും കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും..
ഈ അധ്യയന വർഷത്തെ അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്‌കൂൾ അധികൃതർ അറിയിപ്പുകൾ നൽകിയതായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും എനിക്ക് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്‌കൂൾ അധികൃതരോടും അധ്യാപകരോടും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു:
അവധിക്കാലം ആഘോഷിക്കാനുള്ളതാണ്
നീണ്ട അധ്യയന കാലയളവിനുശേഷം കുട്ടികൾക്ക് ലഭിക്കുന്ന ഇടവേളയാണിത്. അത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം.
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാവസ്ഥയും നാം പരിഗണിക്കേണ്ടതുണ്ട്.
തുടർച്ചയായ പഠനഭാരം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും ബാധിക്കരുത്.
വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്.
ഒരു കുട്ടിയുടെ വളർച്ചയിൽ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തിൽ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
അതുകൊണ്ട്, കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
--------------
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്.
രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്.
കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.
മൂന്നു ദിവസത്തെ നോട്ടിസ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തിരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇതിനുശേഷമാകും നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും.
സാധാരണ നിലയില്‍ നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ കോവിഡ് ആയതിനാല്‍ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു. 2020 ഡിസംബര്‍ 21നാണ് ഭരണസമിതികള്‍ നിലവില്‍വന്നത്. ഇനിയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബറിലാണ് നടക്കുക.
------------
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാരായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം അയ്യായിരത്തി അറുന്നൂറ്റി ഇരുപത്തി മൂന്ന് പേരാണ്. ഇതിൽ രണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ട് അധ്യാപകരും രണ്ടായിരത്തി ഒരുന്നൂറ്റി നാല് അനധ്യാപകരും അഞ്ഞൂറ്റി എൺപത്തിയൊന്ന് മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.
------------
2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 5 വർഷം നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ തുടരാനുള്ള ജനവിധിയാണ് 2021ലേത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്. ലോകത്തിൽ തന്നെ അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമെ ഇത്തരത്തിൽ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു ആ പട്ടികയിലേക്ക് കേരളവും ചേർക്കപ്പെടുകയാണ്. സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് നാം നേടുന്നത്. ഇത് ലോകമാകെ അംഗീകരിക്കുന്ന കേരള മാതൃകയ്ക്ക് കൂടുതൽ തിളക്കം നൽകുന്ന നേട്ടമാണ്.
കേന്ദ്ര സർക്കാർ സാമ്പത്തികമായി ഉപരോധം തീർത്തു ഞെരുക്കാൻ ശ്രമിക്കുമ്പോഴും ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ വലതുപക്ഷം സർക്കാരിനെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചാണ് ഈ നേട്ടങ്ങൾ നാം കൈവരിക്കുന്നത്. നമ്മുടെ വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, അത് മാനവികതയിൽ അധിഷ്ഠിതമാണ്.
സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും ഇവിടെ വിശദീകരിക്കുന്നില്ല. എന്നാൽ അവയെ എല്ലാം മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൻറെ ഭാഗാമായി ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
സ്ത്രീ സുരക്ഷാ പദ്ധതി :
ഒന്നാമത്തേത് സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നതാണ്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും.
35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് :
വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ് :
1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം നൽകിയ 'കുടുംബത്തിൻറെ ഐശ്വര്യം' എന്ന് അർത്ഥം വരുന്ന കുടുംബശ്രീ പദ്ധതി ഇന്ന് കേരള സംസ്ഥാനത്താകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു കമ്മ്യൂണിറ്റി ശൃംഖലയായി വളർന്നിരിക്കുകയാണ്. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെയുള്ള ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണ്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിൻറെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് എ.ഡി.എസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
ഇത് മൂന്നും പുതിയ പദ്ധതികളാണ്. നവകേരളസദസ്സ,് സംസ്ഥാനത്ത് ആകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ ഇങ്ങനെ വലിയ ഒരു പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കണമെന്നും സർക്കാർ കാണുന്നു.
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങ് എന്ന നിലക്കാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപയാണ്. ഈ തുക മുടക്കം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെ പ്രയാസകരമായ ദൗത്യമാണ്, അത് മുടങ്ങാതെ നിറവേറ്റാൻ അതീവശ്രദ്ധയും ജാഗ്രതയുമാണ് സർക്കാർ പുലർത്തിയത്. ഒരു ഗഡുപോലും അനിശ്ചിതമായി കുടിശിക ആകാതിരിക്കാൻ ശ്രദ്ധിച്ചു. ഏത് പ്രതിസന്ധിവന്നാലും പെൻഷൻ തുക നൽകുമെന്ന് ദൃഢനിശ്ചയം എടുത്തു. ഇപ്പോൾ സർക്കാർ നിലവിലെ പ്രതിമാസ പെൻഷൻ 400 രൂപ കൂടി ഉയർത്തി പ്രതിമാസം 2,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിക്കുകയാണ്. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡി.എ/ ഡി.ആർ :
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ - ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷത്തിൽ 2 ഗഡു നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻറെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയാണ്. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തില് വിതരണം ചെയ്യുന്ന ശമ്പളം/പെന്ഷനോടൊപ്പം നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക :
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഈ വർഷം നൽകിയിട്ടുണ്ട്. മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം :
അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഈ ഇനത്തിലെ പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ൽ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു.
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) ഓണറേറിയം :
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം :
ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
പാചകത്തൊഴിലാളികളുടെ ഓണറേറിയം :
സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം:
പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000/ രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.
ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം :
ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക.
റബ്ബർ സബ്സിഡി :
റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും.
ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കും.
ഇത്രയും കാര്യങ്ങളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കത്തിൻറെ പശ്ചാത്തലത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാർ മുഖ്യമായി കാണുന്നത്. അതുകൊണ്ടാണ് എല്ലാ പ്രയാസങ്ങളെയും മാറ്റിവച്ച് ഈ വർദ്ധിച്ച ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നത്.
ഇതിന് പുറമേ മറ്റ് ചില നടപടികൾ കൂടി ഇവിടെ അറിയിക്കുകയാണ്.
കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതിർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താൻ വായ്പയെടുക്കും.
കേരള അംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടിരൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.
------------
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മൂല്യനിര്‍ണയം ഏപ്രിൽ 12 മുതൽ 19 വരെ. മെയ് 8ന് ആയിരിക്കും എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം.