.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Plus 1 Allotment Results.. | Exam Results.. | Previous Exam Questions & Model Questions.. | LSS, USS Model Questions.. | School Text Books.. | School Hand Books..

News Update

 What's New..? : Click Here
 

വെജ് ബിരിയാണി, വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്..; - സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേശങ്ങൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി..
Date: 17/06/2025

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്.
    സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് കുറിപ്പില്‍ പറയുന്നു.

    ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നി‍ർദേശം നൽകി.

    ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ലിസ്റ്റ്:
▪️ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ
▪️രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ
▪️മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ
▪️നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
▪️അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ
▪️ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
▪️ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
▪️എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ
▪️ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
▪️പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ
▪️പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി
▪️പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
▪️പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
▪️പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
▪️പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
▪️പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
▪️പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
▪️പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
▪️പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
▪️ഇരുപതാം ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

-----------

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (17/06/2025 ചൊവ്വ) അവധി
Date: 17/06/2025

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍ഗോ‍ഡ് ജില്ലയിലെയും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (17/06/2025 ചൊവ്വ) ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

----------

12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/06/2025 തിങ്കൾ) അവധി
Date: 15/06/2025

മഴ (Red Alert) തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട്, കോട്ടയം, ഇടുക്കി, കോഴിക്കോട്, എറണാകുളം, കണ്ണൂർ, മലപ്പുറം, വയനാട്, തൃശൂര്‍, കാസര്‍ഗോ‍ഡ് ജില്ലകളിലെയും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/06/2025 തിങ്കളാഴ്ച) ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല.

----------


സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല, രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും, അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി..
Date: 09/06/2025  
തിരുവനന്തപുരം: സംസ്ഥാനത്തെ  വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും. അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
    സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് നാളെ നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും. അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവദിക്കില്ല. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കും. തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം. ആധാർ ഇല്ലാത്തതിൻ്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്. ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.
-----------
ഈ വർഷം മുതൽ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി..
Date: 31/05/2025  
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.   സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.
----------------
ഹൈസ്കൂൾ ക്ലാസ്സ് സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടാൻ QIP യോഗത്തിൽ തീരുമാനം...
Date: 30/05/2025  
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസ്സുകൾക്ക്​ വെള്ളിയാഴ്ചകൾ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ അരമണിക്കൂർ അധ്യയന സമയം വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.​ഐ.പി) യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ കലണ്ടറിന്​ രൂപം നൽകാൻ ചേർന്ന യോഗത്തിലാണ്​ തീരുമാനം.
    ഹൈസ്കൂൾ ക്ലാസ്സുകൾക്ക്​ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിർദേശിച്ച, വർഷത്തിൽ 1200 മണിക്കൂർ തികക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രതിദിനം അര മണിക്കൂർ ​വർധിപ്പിക്കാനുള്ള തീരുമാനം. പുതിയ അധ്യയനവർഷത്തിൽ ഹൈസ്കൂൾ ക്ലാസ്സുകൾക്ക്​ ആറാം പ്രവൃത്തിദിനമല്ലാതെ വരുന്ന ആറ്​​ ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 204 അധ്യയന ദിനങ്ങൾ ഉറപ്പുവരുത്തും. 204 അധ്യയന ദിനങ്ങളും ഇവയിൽ വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ വർധിപ്പിക്കുന്നതും ചേർത്ത്​ 1200 മണിക്കൂർ തികക്കാനാണ്​ തീരുമാനം. അര മണിക്കൂർ രാവിലെയോ ഉച്ചക്കുശേഷമാണോ വർധിപ്പിക്കേണ്ടതെന്നതിൽ വകുപ്പ്​ തലത്തിൽ തീരുമാനമെടുക്കും.
    ഒന്നു​ മുതൽ നാലു വരെയുള്ള എൽ.പി ക്ലാസ്സുകൾക്ക്​ 800 മണിക്കൂർ അധ്യയനം മതിയെന്നതിനാൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. എന്നാൽ, ആയിരം മണിക്കൂർ വേണ്ട യു.പി ക്ലാസ്സുകൾക്ക്​ ആറാം പ്രവൃത്തി ദിനമായി വരാത്ത രണ്ട്​ ശനിയാഴ്ചകൾ കൂടി അധ്യയനദിനമാക്കും.
    വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച്​ തീരുമാനമെടുക്കാത്തതിനെ തുടർന്ന്​ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട്​ ഹാജരാകണമെന്ന്​ കഴിഞ്ഞ ദിവസം ഹൈകോടതി നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ്​ അടിയന്തര ക്യു.ഐ.പി യോഗം ചേർന്ന്​ തീരുമാനമെടുത്തത്​. ഇതുസംബന്ധിച്ച്​ വൈകാതെ ഉത്തരവിറങ്ങും. അധ്യയനദിനം സംബന്ധിച്ച്​ അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് ഭിന്നതയിലായിരുന്നു.
    കഴിഞ്ഞവർഷം 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി 220 പ്രവൃത്തി ദിവസങ്ങളോടെ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ഹരജിയിൽ ഹൈകോടതി റദ്ദാക്കിയിരുന്നു. തുടർന്ന്​, വിഷയം പഠിച്ച്​ തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. വിദഗ്ധരടങ്ങിയ സമിതി പഠനം നടത്തി രണ്ടാഴ്ചമുമ്പ്​ സർക്കാറിന്​ റിപ്പോർട്ട്​ നൽകി. റിപ്പോർട്ടിലെ പ്രധാന ശിപാർശകളിലൊന്നായിരുന്നു ഹൈസ്കൂൾ ക്ലാസ്സുകൾക്ക്​ അര മണിക്കൂർ വർധിപ്പിച്ച്​ ആവശ്യമായ സമയം തികക്കണമെന്നത്​. ശനിയാഴ്ചകൾ അധ്യയന ദിനമാക്കേണ്ടതില്ലെന്നും അനിവാര്യമെങ്കിൽ മാത്രം ആറാം പ്രവൃത്തിദിനമായി വരാത്ത ശനിയാഴ്ചകൾ ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരവിട്ടത്.
---------------
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു - വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി..
Date: 28/05/2025  
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915അധിക തസ്തികകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 01/10/2024 തീയതി പ്രാബല്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായാണിത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
    സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണ്.
------------------
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2-ന് തുറക്കും; രണ്ടാഴ്ചത്തെ ടൈംടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് ഒരു മണിക്കൂർ: വിദ്യാഭ്യാസ മന്ത്രി..
Date: 21/05/2025  
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

രണ്ടാഴ്ചത്തെ സ്കൂൾ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് ഈ പ്രവര്‍ത്തനങ്ങള്‍  ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്:

03/06/2025:
LP: പൊതു കാര്യങ്ങൾ,
UP: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ,
HS: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ.

04/06/2025:
LP: റോഡിലൂടെ സഞ്ചരിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
UP: ട്രാഫിക്  നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
HS: ട്രാഫിക്  നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍വാഹന
സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍.

05/06/2025:
LP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
UP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
HS: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യവത്ക്കര
ണം.

09/06/2025:
LP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
UP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
HS: ആരോഗ്യം, വ്യായാമം, കായിക ക്ഷമത.

10/06/2025:
LP: ഡിജിറ്റല്‍ അച്ചടക്കം,
UP: ഡിജിറ്റല്‍ അച്ചടക്കം,
HS: ഡിജിറ്റല്‍ അച്ചടക്കം.

11/06/2025:
LP: പൊതുമുതല്‍ സംരക്ഷണം,
UP: പൊതുമുതല്‍ സംരക്ഷണം,
HS:  പൊതുമുതല്‍ സംരക്ഷണം

12/06/2025:
LP: പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം,
UP:  പരസ്‍പരസഹകരണ ത്തിന്റെ പ്രാധാന്യം,
HS: റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണ ത്തിന്റെ പ്രാധാന്യം.

13/06/2025:
LP: പൊതു ക്രോഢീകരണം,
UP: പൊതു ക്രോഢീകരണം,
HS: പൊതു ക്രോഢീകരണം.
---------------
സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും. സ്കൂൾ തുറക്കും മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം..
Date: 17/05/2025  
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുമ്പ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ, പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കലക്ടർമാർ നൽകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങണമെന്നും യോഗത്തിൽ തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേർന്നത്.
    സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രിമാർ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷനൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് ഈ അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്ങിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിങ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക.
    ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ, കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്കായിരുന്നു ഫിറ്റ്നസ് നൽകിയത്. ഇതിൽ 44 സ്കൂളുകൾ നിർമാണം ക്രമവത്കരിക്കുകയും, 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കാവുന്നതാണെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ സ്കൂളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.
--------------
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല - വിദ്യാഭ്യാസ മന്ത്രി..
Date: 12/05/2025  
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചു. ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
    സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം.
    സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. 
    സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.
---------------
ഭിന്നശേഷി അധ്യാപക നിയമനം ഉടൻ നടത്തണം ; സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ശരിവച്ചു..
Date: 04/05/2025  
എറണാകുളം: സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ സർക്കാർ ഉത്തരവുകൾപ്രകാരം സംവരണം പാലിച്ച് നിയമനം നടത്താൻ ഹെെക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സർക്കുലറുകളും ഹെെക്കോടതി ശരിവച്ചു. ഉടൻ നിയമനം നടത്താൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ നിർദേശം നൽകണമെന്നും ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.
    സർക്കാർ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ച് മാനേജ്മെന്റുകളും നിയമനം സ്ഥിരപ്പെടുത്തിക്കിട്ടാത്ത മറ്റ് അധ്യാപകരുമടക്കം നൽകിയ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ഭിന്നശേഷിക്കാരുടെ ഒഴിവ്‌ നികത്താനുള്ള അനുമതിക്കായി മാനേജ്മെന്റുകൾ നൽകുന്ന അപേക്ഷകളിൽ വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ ഒരുമാസത്തിനകം തീരുമാനമെടുക്കണം.
    സ്കൂളുകളിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കിവേണം ഒഴിവുകൾ നിശ്ചയിക്കാനെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം തസ്തിക സൃഷ്ടിക്കണം. 25 ഉദ്യോഗാർഥികളുടെ ഒരു ബ്ലോക്കിൽ ആദ്യ നിയമനം ഭിന്നശേഷിക്കാർക്കായിരിക്കണ മെന്ന സർക്കാർ ഉത്തരവും സിംഗിൾ ബെഞ്ച് ശരിവച്ചു.
    പ്രൈമറി സ്കൂളുകളിൽ ഉത്തരവ് ബാധകമാക്കരുതെന്ന മാനേജ്‌മെന്റുകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതേസമയം, സംരക്ഷിത പട്ടികയിലുള്ള (പ്രൊട്ടക്ടഡ്‌) അധ്യാപകർക്കായുള്ള തസ്തിക ഒഴിച്ചിട്ടുവേണം ഭിന്നശേഷിക്കാരുടെ നിയമനമെന്നും കോടതി വ്യക്തമാക്കി.
---------------------
സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ..
Date: 03/05/2025  
തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം.
സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും സർക്കാരിതര ഏജൻസികളും, ക്ലബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്താവൂ എന്നും നിർദേശത്തിലുണ്ട്. സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് ഉച്ച മുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.
---------------
സ്കൂളിലെ ഇടവേളകളിൽ സത്ക്കാരം വിലക്കി  ബാലാവകാശ കമ്മിഷൻ..
Date: 28/04/2025
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി
ദിവസങ്ങളിൽ അധ്യാപകരുടെ ട്രാൻസ്ഫർ, പ്രൊമോഷൻ, വിരമിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളിൽ സത്ക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഇത്തരം സത്കാരങ്ങൾ നടത്തുകയാണെങ്കിൽ  കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം. കുട്ടികൾ കാൺകെ  അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴിക്കുന്നത് ആശാസ്യമല്ല. സ്കൂൾ അവധി ദിനങ്ങളിൽ പാർട്ടികൾ നടത്തുന്നതിന് തടസമില്ല.   ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ അംഗം സിസിലി ജോസഫ് പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി.  കൂട്ടിലങ്ങാടി സ്വദേശിയും വിരമിച്ച അധ്യാപകനുമായ നാസിറിന്റെ പരാതിയിന്മേലാണ് കമ്മിഷന്റെ ഇടപെടൽ. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം  ലഭ്യമാക്കണമെന്നും കമ്മീഷൻ അറിയിച്ചു.
----------------
പുതിയ സിലബസ്, പുതിയ പുസ്തകങ്ങള്‍: മെയ് 10നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും..
Date: 27/04/2025
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കും
മുമ്പേ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകളില്‍ മെയ് 10നകം ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ വിദ്യാർഥികളുടെ കൈകളില്‍ എത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ അധ്യയന വർഷത്തേക്കാള്‍ മൂന്നാഴ്ച മുമ്ബ് തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യാൻ ഈ വർഷം വകുപ്പിന് സാധിച്ചു.
    2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്ര പരിഷ്കരണത്തിന് വിധേയമായിട്ടും ഇത്തവണ നേരത്തെ വിതരണം ഉറപ്പാക്കാൻ വകുപ്പിന് കഴിഞ്ഞു. 10-ാം ക്ലാസിലെ പുതിയ സിലബസ് പുസ്തകങ്ങള്‍ കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്ബേ സ്കൂളുകളില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 443 പാഠപുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. ഇതില്‍ 1, 3, 5, 7, 9 ക്ലാസുകളിലെ 238 പുസ്തകങ്ങളും ഈ വർഷം പരിഷ്കരിച്ച 2, 4, 6, 8, 10 ക്ലാസുകളിലെ 205 പുസ്തകങ്ങളും ഉള്‍പ്പെടുന്നു.
    കോവിഡിന് മുമ്പ് പാഠപുസ്തക അച്ചടിയും വിതരണവും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കോവിഡിന് ശേഷം വകുപ്പ് മുൻകൂട്ടി ഷെഡ്യൂള്‍ തയാറാക്കി കാര്യക്ഷമമായി പ്രവർത്തിച്ചു. 2024-25 അധ്യയന വർഷത്തില്‍ 3,53,43,900 പാഠപുസ്തകങ്ങള്‍ അച്ചടിച്ച്‌ മാർച്ച്‌ മൂന്നാം വാരം മുതല്‍ വിതരണം ആരംഭിച്ച്‌ മെയ് അവസാന വാരം പൂർത്തിയാക്കി. അടുത്ത അധ്യയന വർഷത്തേക്കായി 3,94,97,400 പാഠപുസ്തകങ്ങള്‍ അച്ചടിച്ചിട്ടുണ്ട്. മാർച്ച്‌ ആദ്യ വാരം ആരംഭിച്ച വിതരണം മെയ് 10നകം പൂർത്തിയാക്കാൻ വകുപ്പ് ലക്ഷ്യമിടുന്നു..
-----------------
സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും - വിദ്യാഭ്യാസ മന്ത്രി..
Date: 20/04/2025
തിരുവനന്തപുരം : സംസ്ഥാന
ത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും. സ്കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
----------------
സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും, എന്‍ട്രന്‍സ് പരീക്ഷ പാടില്ല, തലവരിപ്പണം വാങ്ങിയാല്‍ നടപടി: വിദ്യാഭ്യാസ മന്ത്രി..
Date: 26/03/2025
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
    രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
    ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
    ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
    സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
-------------------
 
ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം..
Date: 26/03/2025
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.
    സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.
    സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെടാല്‍ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
    ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം.
വിധവ/ വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ. ദത്തെടുത്ത മകൾ അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും.
    ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥൻ്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യൻ, ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.
    വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർക്കും മുൻഗണനാ ക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.
    കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ / ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) എന്നിവിടങ്ങളിലോ റെഗുലർ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അർഹതയില്ല.
    നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസ്സുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.
    പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.
    ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും.
    ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകർ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രസ്തുത ലിസ്റ്റുകളിൽ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
    നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലെ തസ്തികകളിലേയ്ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ലാസ് III, ക്ലാസ് IV, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെയും ഒഴിവുകളുടെ നിർദിഷ്ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ടതാണ്. ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളിൽ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ട തസ്തികകൾ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ (സർവീസസ്-ഡി) വകുപ്പിന്‍റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
    ഹെഡ്‌ക്വാർട്ടറിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിൽ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
    ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്. അപേക്ഷകൻ 18 വയസ്സോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, അപേക്ഷകൻ 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
    വിധവ/വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരൻ്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിജന്റ് സർവ്വീസിലെ ഫുൾടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല, അപേക്ഷകർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകുന്നതാണ്.
    ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്.
--------------
സ്കൂൾ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക് സ്കൂൾ അടക്കുന്നത് - മുൻകരുതൽ സംബന്ധിച്ച് DGE-യുടെ നിർദ്ദേശങ്ങൾ..
Date: 25/03/2025
തിരുവനന്തപുരം: 2024- 2025 അധ്യയന വർഷം 28.03.2025 നാണ് ധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുവാൻ കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, SSLC, ഹയർസെക്കൻഡറി +2 പരീക്ഷകൾ മാർച്ച് 26 നും, ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ. വിഭാഗം +1 പരീക്ഷ മാർച്ച് 29 നും അവസാനിക്കുന്നതാണ്. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതായും പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരുകടന്നു അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതായും മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ഇക്കൊല്ലം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിലേക്ക് ചുവടെപ്പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സ്കൂൾ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക് സ്കൂൾ അടക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷങ്ങൾ നടത്താൻ പാടില്ല.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നില്ല എന്ന് അധ്യാപകർ ഉറപ്പാക്കേണ്ടതാണ്.

-
സ്കൂൾ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക് സ്കൂൾ അടക്കുന്ന ദിവസം സ്‌കൂളുകളിൽ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പു വരുത്തേണ്ടതാണ്.

-
സ്കൂൾ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക് സ്കൂൾ അടക്കുന്ന ദിവസം സ്കൂൾ ക്യാമ്പസിന് പുറത്ത് പോലീസിന്റെ സഹായം തേടാവുന്നതാണ്. 
-----------------
 
മാര്‍ഗ്ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷയുടെ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടി..
Date: 11/03/2025
തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗ്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു.
മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കുന്നതാണ്. മാര്‍ഗ്ഗദീപം വെബ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം.
അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. മാര്‍ഗ്ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു വരുന്ന ഒരു സഹായവും നിര്‍ത്തലാക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 04712302090, 04712300523  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
---------------
അ​ടു​ത്ത അ​ധ്യ​യ​ന​ വ‌​ർ​ഷം മു​ത​ൽ സ്കൂ​ൾ ബ​സു​ക​ളി​ൽ ക്യാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കും..
Date: 28/02/2025
തിരുവനന്തപുരം: സ്കൂ​ൾ ബ​സു​ക​ളി​ൽ സിസിടിവി ക്യാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ഗതാഗതമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. അടുത്ത അ​ധ്യ​യ​ന​വ‌​ർ​ഷം മു​ത​ൽ സിസിടിവി ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ ഉ​ൾ​പ്പെ​ടെ ക്യാ​മ​റ വെ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
    കോ​ട​തി നി‌​ർ​ദേ​ശ​വും അ​താ​ണ്. എ​തി​ർ​ത്തി​ട്ട് കാ​ര്യ​മി​ല്ല. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ കു​റ്റ​വാ​ളി​ക​ളെ​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ നി‌​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​ൽ അ​ത് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ചെ​ക്​​പോ​സ്റ്റി​ൽ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കും.
    വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന തു​ട​രും. കൃ​ത്യ​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​വ​രും ക​ള്ള​ന്മാ​രെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചാം തീ​യ​തി​ക്കു​മു​മ്പ് ശ​മ്പ​ളം ന​ൽ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
-----------------------------
SPC കേഡറ്റുകള്‍ക്ക് 5% വെയിറ്റേജ് അനുവദിക്കും : മന്ത്രിസഭാ തീരുമാനം..
Date: 27/02/2025
തിരുവനന്തപുരം: എസ് എസ് എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പി.എസ്.സി വഴിയുള്ള യുണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും.
    പി എസ് സി മുഖേന പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍, ഫയര്‍ & റെസ്ക്യൂ, മോട്ടോര്‍ വെഹിക്കിള്‍ എന്നീ യൂണീഫോം സര്‍വ്വീസുകളിലേക്ക് നടത്തുന്ന നിയമനത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പരമാവധി 5 ശതമാനം വെയിറ്റേജ് നൽകും. ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലായി 4 വര്‍ഷം ട്രയിനിംഗ് പൂര്‍ത്തിയാക്കുകയും എ+ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്കാണ് പരമാവധി നല്‍കാവുന്ന 5%  വെയിറ്റേജ് ലഭിക്കുക. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
    ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറിതലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും.
    ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.
    ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു. 
-----------------
പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് തുറന്ന് നോക്കുന്നില്ല : മന്ത്രി വി ശിവൻകുട്ടി.. 
Date: 18/02/2025
തിരുവനന്തപുരം: 1 മുതൽ 9 വരെ ക്ലാസ്സുകളിലെ അടുത്ത പരീക്ഷയുടെ ഉത്തരക്കടലാസുകൾ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് തടയാനാണ് എല്ലാ കുട്ടികളുടെയും ഉത്തരപേപ്പർ കുട്ടികൾ വഴി രക്ഷിതാക്കൾക്ക് കൈമാറണം എന്ന് മന്ത്രി നിർദേശിച്ചത്. അധ്യാപകർ വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി ഓരോ കുട്ടികളുടെയും മികവ് രക്ഷിതാക്കളിൽ എത്തിക്കണം. കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടണം. ഉത്തരപേപ്പറുകൾ വീട്ടുകാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
--------------------
LSS, USS പരീക്ഷകളുടെ പേര് മാറ്റും.. 
Date: 07/02/2025
തിരുവനന്തപുരം: കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരിക്ഷ CM-KID (Chief Minister's Knowledge, Intelligence and Diligence Scholarship) എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. (Budget Speech)
-------------------
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 1 ഗഡു ക്ഷാമബത്ത നൽകും.. 
Date: 07/02/2025
തിരുവനന്തപുരം: സംസ്ഥാനത്തെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കുന്നു. സംസ്ഥാന പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത/ഗഡു ക്ഷാമാശ്വാസം (DA/DR) 2025 ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
കഴിഞ്ഞ ബജറ്റിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഒരു അഷർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യു.പി.എസ് (യൂണിഫൈഡ് പെൻഷൻ സ്കീം), ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെൻഷൻ പദ്ധതികൾ എന്നിവ കൂടി പരിശോധിച്ച് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 1 ഗഡു ക്ഷാമബത്ത  ഏപ്രിൽ  നൽകും..
 --------------------
ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം നൽകും.. 
Date: 07/02/2025
തിരുവനന്തപുരം: സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് സംസ്‌ഥാന ബജറ്റിൽ പ്രഖ്യാപനം. ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.
--------------------
 പരിഷ്കരിച്ച പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി.. 
Date: 27/01/2025
തിരുവനന്തപുരം: രിഷ്കരിച്ച പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി. 2,4,6,8 ക്ലാസ്സുകളിലെ 128 ടൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്. പത്താം ക്ലാസ്സിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിഞ്ഞ മാസം ചേർന്ന കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ മാസത്തോടെ പത്താം ക്ലാസ്സിലെ പരിഷ്കരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ പാഠപുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി മെയ് മാസത്തോടെ കുട്ടികൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു.
എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണനയിലാണ്. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണം. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു. ആയിരത്തിലധികം വരുന്ന അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് പാഠപുസ്തക പരിഷ്കരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ രചനാ സമിതി അംഗങ്ങളുടെയും യാത്രാബത്തയും പ്രതിഫലവും ഉടൻ തന്നെ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
---------------------- 
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; നടപടി ക്രമക്കേട് തടയാൻ.. 
Date: 23/01/2025
തിരുവനന്തപുരം: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷാ ക്രമക്കേട് തടയാനാണ് നടപടി.
    പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.
 -------------------
 പ്രൈമറി അധ്യാപകരുടെ HST (മുഖ്യവിഷയങ്ങൾ) പ്രൊമോഷൻ - താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.. (മലപ്പുറം ജില്ല) - 16.01.2025 :  Click Here
 
----------
 'പരീക്ഷാ പേ ചർച്ച' എട്ടാമത് എഡിഷൻ - വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യ (MCQ) മത്സരം.. 
Date: 14/01/2025
വിദ്യാഭ്യാസ മന്ത്രാലയം, 2025 ജനുവരിയിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ടൗൺ ഹാൾ ഫോർമാറ്റിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അതുല്യ സംവേദനാത്മക പരിപാടിയായ "പരീക്ഷാ പേ ചർച്ച"യുടെ എട്ടാമത് എഡിഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നു.  "പരീക്ഷാ പേ ചർച്ച" യിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനായി, പഠിക്കുന്ന കുട്ടികൾക്കായി 2024 ഡിസംബർ 14 മുതൽ 2025 ജനുവരി 14 വരെ താഴെ ലിങ്കിൽ ഒരു ഓൺലൈൻ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ (MCQ) മത്സരം നടത്തുന്നു. 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും, അധ്യാപകക്കും, രക്ഷിതാക്കൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. “പരീക്ഷ പേ ചർച്ച 2025"-ൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും ക്ഷണിക്കുന്ന രീതിയാണ് ഈ മത്സരം നടത്തുന്നത്.
    പങ്കെടുക്കുന്നവർക്ക് അവരുടെ ചോദ്യങ്ങൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്നതിനായി രൂപപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുത്ത ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടി ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതാണ്. പ്രസ്തുത ലിങ്ക് വഴി എല്ലാ സ്കൂളുകളിലേക്കും വിവരങ്ങൾ പ്രചരിപ്പിക്കാനും പരമാവധി രജിസ്ട്രേഷനും വിദ്യാർത്ഥികളുടെ (6 മുതൽ 12 വരെ ക്ലാസ്) പങ്കാളിത്തം ഉറപ്പാക്കേണ്ടതുമാണ്. സ്വന്തം പോസ്റ്ററുകൾ/ക്രിയേറ്റീവ് വീഡിയോകൾ തുടങ്ങിയവ നിർമ്മിക്കാൻ സ്കൂളുകളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഇവയിൽ നിന്ന് തിരഞ്ഞെടുത്ത ക്രിയേറ്റീവ് വീഡിയോകളും MYGov പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നതുമാണ്.
 
മൾട്ടിപ്പിൾ ചോയ്സ് ചോദ്യ (MCQ) മത്സരം - Question Link..>>: Click Here
----------------- 
 സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (ചൊവ്വ) പ്രാദേശിക അവധി.. 
Date: 13/01/2025
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (14/01/2024 ചൊവ്വ) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.
-----------------
 
തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (വെള്ളി) അവധി.. 
Date: 09/01/2025
തൃശൂർ: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
-----------------
സന്നദ്ധതയുള്ള പരമാവധി സർക്കാർ ജീവനക്കാരെ സിവിൽ ഡിഫൻസിൽ അംഗമായി ചേർക്കുന്നത് സംബന്ധിച്ച സർക്കുലർ.. - 07.01.2025: Click Here
 
 
----------------- 

 സംസ്ഥാന സ്കൂൾ കലോത്സവം സമാപനം - തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി.. 
Date: 07/01/2025
തിരുവനന്തപുരം: 63-മത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ (08/01/2025 ബുധൻ) തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചു ഉത്തരവായി.
 
----------------- 
 
സെൻസസ് ഡ്യൂട്ടി ചെയ്തതുമായി ബന്ധപ്പെട്ട് EL സറണ്ടർ ചെയ്ത തുക ഹർജിക്കാർക്ക് തിരികെ നൽകുന്നത് സംബന്ധിച്ച സർക്കുലർ - 31.12.2024 : Click Here
 -----------------
 
 പത്താം ക്ലാസിൽ പുതിയ പാഠപുസ്തകം - കരിക്കുലം കമ്മിറ്റി അംഗീകരിച്ചു, മാർച്ചിൽ വിതരണം ചെയ്യും.. 
Date: 28/12/2024
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങൾക്ക്‌ കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. ഇനി അച്ചടി ജോലികളിലേക്ക്‌ കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ 2, 4, 6, 8 ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾക്ക്‌ 2025 ജനുവരി 15നു ശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. ഇവ 2025 മെയ് മാസം സ്കൂളിലെത്തിക്കും. ഈ അധ്യായന വർഷം ആദ്യഘട്ടമായി പരിഷ്കരിച്ച 1, 3, 5, 7, 9 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അടുത്തവർഷം അച്ചടിക്കുന്നത്‌ കൂടുതൽ മെച്ചപ്പെടുത്തിയാകും.
    ഒന്നാം ക്ലാസ്സിലെ കണക്ക്‌, മലയാളം
പാഠപുസ്‌തകങ്ങളിൽ ചില പാഠഭാഗങ്ങളിൽ മാറ്റം വരുത്തും. മറ്റ്‌ ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തും. പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന്‌ വിലയിരുത്തും. ഇക്കാര്യം എസ്‌സിഇആർടി പരിശോധിച്ചതിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങൾ വരുത്തുക.
 -----------------

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കെതിരെ കർശന നടപടി - വിദ്യാഭ്യാസ മന്ത്രി..

Date: 17/12/2024

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി ആവശ്യപെട്ടിട്ടുണ്ട്. കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ് ആ പിന്തുണ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം, പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

-----------------

ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരം, ഗൗരവമായി അന്വേഷിക്കും. വിദ്യാഭ്യാസ മന്ത്രി..

Date: 14/12/2024

തിരുവനന്തപുരം: ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിൻ്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 28 മാർക്കിൻ്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിലൂടെ പുറത്തു വന്നു. 

     ചോദ്യത്തിൻ്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി. ഇംഗ്ലിഷ് പരീക്ഷയിൽ ആകെയുള്ള 80 മാർക്കിൻ്റെ ചോദ്യങ്ങളിൽ 70 ശതമാനവും ഓൺലൈൻ ചാനൽ പ്രവചനത്തിലുണ്ട്.

    അധ്യാപകർക്കിടയിലും ചോദ്യച്ചോർച്ച ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങളുണ്ടായിരുന്നു. പരീക്ഷയ്ക്ക് തയ്യാറെടു ക്കാതെ ഓൺലൈൻ പ്രവചനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ട് നിയമനടപടികളിലേക്ക് നിങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ നിർദേശിച്ചിരുന്നു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ ചോദ്യങ്ങൾ സർവ ശിക്ഷ കേരള (എസ്.എസ്.കെ.) നേരിട്ട് തയ്യാറാക്കും. ഓരോ ക്ലാസും ഓരോ ജില്ലയ്ക്ക്‌ വീതിച്ചു നൽകി അവിടെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് ശില്പ ശാല നടത്തും.

    8,9,10 ക്ലാസ്സുകളിലെ ചോദ്യനിർമാണത്തിൻ്റെ ചുമതല ഡയറ്റുകൾക്കാണ്. ഓരോ വിഷയവും ഓരോ ഡയറ്റിന് വീതിച്ചുനൽകും. ഡയറ്റുകളിൽ നടക്കുന്ന ശില്പശാലകളിൽ ചോദ്യങ്ങൾ രൂപപ്പെടും മൂന്നുസെറ്റ് ചോദ്യങ്ങളാണ് തയ്യാറാക്കുക. അവ എസ്.എസ്.കെ. അച്ചടിച്ച് കെട്ടുകളായി ബ്ലോക്ക് റിസോഴ്‌സ് സെൻ്റർ വഴി സ്കൂളിലെത്തിക്കും.

-----------------

സംസ്ഥാനത്തെ എല്ലാ സ്കൂൾ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണം - ഗതാഗത വകുപ്പ് ..

Date: 06/12/2024

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂൾ ബസുകളും വീണ്ടും ഫിറ്റ്നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ ഉത്തരവിറക്കി. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് ഈ തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്കൂ‌ൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെന്റുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണർ ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. 

Govt. Order

-------------

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് : വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്  - വിദ്യാഭ്യാസമന്ത്രി..

Date: 03/12/2024

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കുംസൗജന്യ ലാപ് ടോപ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണ ജനങ്ങളിലേക്ക് വാട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി ജി പിയ്ക്ക് പരാതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

---------------

മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുന:പരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ല - വിദ്യാഭ്യാസമന്ത്രി..

Date: 03/12/2024

തിരുവനന്തപുരം: മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുന:പരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ല. ഇത് സംബന്ധിച്ച് മലയാള മനോരമ ഇന്ന് 'എയ്ഡഡ് നിയമനം കുരുക്കിൽ' എന്ന പേരിൽ ഒന്നാം പ്രസിദ്ധീകരിച്ച വാർത്ത ശുദ്ധ അസംബന്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി.     

    ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ 1445/2022 ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളുടെ 13.03.2023 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണൽ നിർദ്ദേശ പ്രകാരം, 08.11.2021 ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ 10.08.2022 ലെ wp© 11673/2022 വിധി ന്യായത്തിലേയും റിട്ട് അപ്പീൽ 1445/2022 വിധിന്യായത്തിലേയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം  നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ ബന്ധപ്പെട്ട മാനേജർമാർ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രസ്തുത നിർദ്ദേശം   പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും  അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ  അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.

    പരസ്പര വിരുദ്ധമോ,  അവ്യക്തമായതോ ആയ സർക്കുലറുകൾ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  കാര്യാലയത്തിൽ നിന്നും അപ്രകാരമുള്ള സർക്കുലറുകൾ നൽകിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ  പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

-----------------

4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (03/12/2024 ചൊവ്വ) അവധി

Date: 03/12/2024

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും ജില്ലാ കളക്ടർ ഡിസംബർ 3 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡിസംബർ 3 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

തൃശ്ശൂര്‍ ജില്ലയില്‍ ഡിസംബർ 3 ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

●കാസർകോട് ജില്ലയിൽ ഡിസംബർ 3 ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്, മോഡൽ റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല.

●കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു.

-----------------------

ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02/12/2024 തിങ്കൾ) അവധി

Date: 02/12/2024

●മഴ (Red Alert), ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (02.12.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

●കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

●അതിശക്തമായ മഴയുടെ സാഹചര്യത്തിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) ജില്ലാ കളക്ടര്‍ അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

●പത്തനംതിട്ട ജില്ലയിൽ ഇന്ന് (02-12-2024 തിങ്കൾ) കനത്ത മഴയുടെ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 
●വയനാട് ജില്ലയിൽ ഇന്ന് (02-12-2024 തിങ്കൾ) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല.

----------------

ബോഡി ഷെയ്മിംഗ് അടക്കമുള്ള വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ ണ്ടാകാൻ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി. ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല..

Date: 28/11/2024

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി. വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണ്. 

    പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചു. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണം.

    സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി. 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ അടുത്തഘട്ട നടപടികൾ താമസിയാതെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ബഹു. മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും ബഹു.മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

------------------------- 

സംസ്ഥാനത്ത് ഐടിഐകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു..

Date: 28/11/2024

തിരുവനന്തപുരം: ഐ.റ്റി.ഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐ.റ്റി.ഐ. ഷിഫ്റ്റുകൾ ക്രമീകരിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
    ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐ.റ്റി.ഐ. കളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നു.

----------------------

സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്കാര കമ്മീഷന്‍ ശിപാര്‍ശ മന്ത്രിസഭാ യോഗം തള്ളി..

Date: 27/11/2024

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ മന്ത്രിസഭാ യോഗം തള്ളി. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശിപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം.

-------------------

NMMS, LSS, USS സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് ഫീസ് ഈടാക്കി കോച്ചിങ് ക്ലാസ്സുകൾ നടത്തുന്നത് നിർത്തലാക്കാൻ നിർദ്ദേശം..

Date: 21/11/2024

സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും NMMS, LSS, USS സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് കുട്ടികളെ തയാറെടുക്കുന്നതിലേക്കായി ഉയർന്ന ഫീസ് ഈടാക്കിക്കൊണ്ട് കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നതായും, കോച്ചിംഗ് മേഖലയിലെ വിദഗ്ധർ എന്ന വ്യാജേന അടുത്തുള്ള മറ്റു സ്കൂളുകളിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നതെന്നും പരാതി. അത്തരത്തിലുള്ള പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കാവുന്നതും  ബന്ധപ്പെട്ട അധ്യാപകർക്കെതിരെയും സ്ഥാപനമേധാവിയും അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാവുന്നതുമാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർമാർക്ക് DGE നിർദ്ദേശം നൽകി. ഈ മുന്നറിയിപ്പ് എല്ലാ സർക്കാർ/എയ്ഡഡ് സ്കൂളുകളുടെയും പ്രധാന അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശം നൽകി.

DGE Circular

----------------------

സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്‌കാരം 2024 - അപേക്ഷ ക്ഷണിച്ചു..

Date: 14/11/2024

ഭാഷാപണ്ഡിതനും അക്ഷരശ്ലോകാചാര്യനും കവിയും മാതൃകാഭാഷാധ്യാപക നുമായിരുന്ന ഇലഞ്ഞിമേൽ കെ.പി. രാമൻനായരുടെ നാമധേയത്തിൽ ചെങ്ങന്നൂർ ബോധിനി സാംസ്‌കാരികകേന്ദ്രം ആസ്ഥാനമായി സ്ഥാപിതമായിട്ടുള്ള ഭാഷാപഠനകേന്ദ്രം 2024 -ലെ സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനത്തെ എൽപി മുതൽ ഹയർ സെക്കൻഡറി തലംവരെ സേവനമനുഷ്‌ഠിക്കുന്ന മലയാള ഭാഷാധ്യാപകർ ആയിരിക്കണം അപേക്ഷകർ.
    വ്യക്തിവിവരണം, ഫോട്ടോ, ഭാഷാ സാഹിത്യ മേഖലകളിലെ സേവനം, പ്രസിദ്ധീക രിച്ചിട്ടുള്ള പുസ്‌തകങ്ങളുടെ ഓരോ കോപ്പി, ലഭിച്ചിട്ടുള്ള അംഗീകാരങ്ങളുടെ രേഖകൾ ഉൾപ്പെടെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2024 നവംബർ 30.

വിലാസം:
    സെക്രട്ടറി,
    ഇലഞ്ഞിമേൽ കെ. പി. രാമൻനായർ ഭാഷാപഠനകേന്ദ്രം,
    ബോധിനി, റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂർ ആലപ്പുഴ ജില്ല, 689121
    ഫോൺ: 9447727114, 9447792035

-------------------------

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു..

Date: 01/11/2024

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 17 മുതൽ 21 വരെ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി ഒന്നാം വര്‍ഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ ഈ വര്‍ഷം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. ഹയർ സെക്കന്ററി ഒന്നാം വർഷ ഇമ്പ്രൂമെന്റ് /സപ്ലിമെന്ററി പരീക്ഷകൾ ഒന്നാം വർഷ ടൈംടേബിൾ പ്രകാരം തന്നെ നടക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും നടക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ ഈ വര്‍ഷം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.

HSE Exam 2025 : Notification & Exam Timetable

SSLC Exam 2025 : Notification & Exam Timetable

------------------

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവവിരുദ്ധം : വിദ്യാഭ്യാസമന്ത്രി..

Date: 24/10/2024

തിരുവനന്തപുരം : തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി.

അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെ.ഇ.ആർ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുഗുണമായാണ്. എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്‌ അധ്യാപക തസ്തികാ നിർണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നത്.

2024-25 വർഷത്തെ തസ്തിക നിർണ്ണയം പൂർത്തികരിക്കുന്നതിന് 26/09/24 ലെ സർക്കാർ ഉത്തരവ് പ്രകാരം 31/10/2024 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളിതുവരെ സമന്വയ പോർട്ടല്‍ മുഖേന തസ്തിക നിർണ്ണയം പൂർത്തീകരിച്ച സ്കൂളുകളില്‍ 3211 തസ്തികകള്‍ കുറവു വന്നതായി പോർട്ടലില്‍ കാണുന്നുണ്ട്. ഇതില്‍ ഗവണ്‍മെന്റ് സ്കൂളുകളില്‍ 1410 തസ്തികയും എയ്ഡഡ് സ്കൂളില്‍ 1801 തസ്തികകളും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ വർഷം തന്നെ 1799 സ്കൂളുകളില്‍ നിന്നായി 3892 അധിക തസ്തിക പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത പരിശോധനക്കായി ഡിഇഒ/ഡിഡിഇ എന്നിവർക്ക് നല്‍കിയിരിക്കുകയാണ്. പരിശോധന പൂർത്തികരിച്ച്‌ പ്രൊപ്പോസലുകള്‍ ലഭിച്ചാല്‍ മാത്രമേ തസ്തികകളുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയുകയുളളൂ എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പ്ലസ് വണ്‍ പ്രവേശനത്തിന് സ്പെഷ്യല്‍ ഓർഡർ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുൻനിർത്തി പ്ലസ് വണ്‍ പ്രവേശനത്തിന് സ്പെഷ്യല്‍ ഓർഡർ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുൻനിർത്തിയും അനുകമ്പ അർഹിക്കുന്നവർക്കും ദുർബല വിഭാഗങ്ങളില്‍ നിന്നുള്ളവർക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വളരെ സുതാര്യമായ നടപടിക്രമങ്ങള്‍ ആണ് ഉണ്ടായിട്ടിട്ടുള്ളത്. 

പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്ന് മുഖ്യ ഘട്ട അലോട്മെന്റുകളും സപ്ലിമെന്ററി അലോട്ട്മെന്റുകളും പൂർത്തിയായതിന് ശേഷമാണ് സ്പെഷ്യല്‍ ഓർഡർ നല്‍കേണ്ട അപേക്ഷകള്‍ പരിഗണിച്ചത്. അതായത് അർഹരായ എല്ലാ വിദ്യാർത്ഥികളെയും പരിഗണിച്ചതിന് ശേഷമാണ് സ്പെഷ്യല്‍ ഓർഡർ നല്‍കിത്തുടങ്ങിയത്. എം എല്‍ എ മാർ അടക്കമുള്ള ജനപ്രതിനിധികളുടെ ശുപാർശകള്‍ ഉള്ള അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ ഭരണ, പ്രതിപക്ഷ ജനപ്രതിനിധികള്‍ എന്ന വ്യത്യാസം ഇല്ല. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ അനുകമ്പ അർഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും നല്‍കിയ അപേക്ഷകളും ഉള്‍പ്പെടുന്നുണ്ട്.

-------------------------

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു..

Date: 23/10/2024

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഒരു ഗഡു (3%) ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.

    ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നു.

    ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായി. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

---------------------

ശിശുദിനാഘോഷം - ജില്ലാതല പ്രസംഗ മത്സരം ഒക്ടോബര്‍.24 വ്യാഴാഴ്ച..

Date: 21/10/2024

മലപ്പുറം: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ശിശുദിനാഘോഷ പരിപാടിയുടെ മൂന്നോടിയായുള്ള ജില്ലാതല പ്രസംഗ മത്സരം ഒക്ടോബര്‍.24 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. LP, UP, HS, HSS എന്നീ വിഭാഗങ്ങളിലായാണ് മത്സരം. മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ കൂട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഓരോ സ്‌കൂളിൽ നിന്ന് ഒരോ വിഭാഗത്തിലും ഓരോ കൂട്ടിയ്ക്ക് മാത്രമാണ് അവസരം നൽകുക.

താഴെ കൊടുത്ത രജിസ്ട്രേഷൻ ലിങ്ക് ഫോം വഴി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ 22/10/2024 ന് 4.00pm വരെ മാത്രം.
രജിസ്റ്റർ ചെയ്ത‌വർ പേര്, പഠിക്കുന്ന ക്ലാസ് എന്നിവയും ഈ വിഭാഗത്തിൽ സ്‌കൂളിനെ പ്രതിനിധീകരിക്കുന്നത് ഈ കുട്ടി തന്നെയാണ് എന്നുമുള്ള പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്. LP UP വിഭാഗങ്ങളിൽ ഏറ്റവും മികച്ച വിജയികൾക്ക് സംസ്ഥാന തലത്തിൽ പരിശീലനവും സംസ്ഥാനതലമത്സരത്തിൽ വിജയം നേടിയാൽ തിരുവനന്തപുരത്തെ ശിശുദിനാഘോഷത്തിൽ പ്രസിഡണ്ടും സ്‌പീക്കറുമായി പങ്കെടുക്കാൻ അവസരവും ലഭിക്കും. ജില്ലയിലെ വിജയികളായിരിക്കും മലപ്പുറത്തെ റാലി നയിക്കുക. ഒക്ടോബര്‍.24 ന് 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കും. കൃത്യ സമയത്തെത്തുക. വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 7356970227, 9946287500, 9496980343

Registration Link: Click Here (Last Date: 22/10/2024, 4.00pm)

---------------------

സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി..

Date: 14/10/2024
തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊച്ചിയിലും തൃശൂരിലും വിദ്യാർഥികളെ അധ്യാപകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ കെ.ജെ.മാക്സിയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.
ആർക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു സർക്കാരിൻ്റെ അനുമതിയില്ലാതെ ധാരാളം വിദ്യാലയം ആരംഭിക്കുന്നു. അതേസമയം അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്‌കൂളുകളാണ്. ഇതിനെല്ലാം സർക്കാരിൻ്റെ അനുവാദം വേണമെന്നാണ് ചട്ടം. മുറുക്കാൻ കട തുടങ്ങാൻ ലൈസൻസ് വേണം, അപ്പോഴാണ് ഈ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 25,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് സ്‌കൂളുകളിൽ ഡൊണേഷനായി വാങ്ങുന്നതെന്നും വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. അതിനുശേഷം ചട്ടങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകും. വിദ്യാർഥി പ്രവേശനത്തിനു കോഴ വാങ്ങിയ സ്ഥാപനങ്ങൾക്കും നോട്ടിസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി
-----------------

ഒക്ടോബർ 10 - ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴം) 3 മണി മുതൽ 4 മണി വരെ കുട്ടികൾക്കും അധ്യാപകർക്കും ഓൺലൈൻ വർഷോപ്പ്

Date: 10/10/2024
ഒക്ടോബർ 10 - ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴം) 3 മണി മുതൽ 4 മണി വരെ കുട്ടികൾക്കും അധ്യാപകർക്കും ഓൺലൈൻ വർഷോപ്പ് നടക്കുന്നു..
6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ, അധ്യാപകർ, HM, പ്രിൻസിപ്പാൾ എന്നിവരുടെ പങ്കാളിത്തം ഓൺലൈൻ വർക്ക്ഷോപ്പിൽ ഉണ്ടായിരിക്കണം.


Online Workshop Link : Click Here (today 3.00pm to 4.00pm)
-----------------------------

 ബാലാവകാശ സംരക്ഷണ നിയമം - വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുപരിപാടികളിൽ സഹായങ്ങൾ നൽകുന്നതും, ഫോട്ടോ വെച്ച് പരസ്യപ്പെടുത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം..

Date: 04/10/2024
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സദസ്സിൽ പേര് വിളിച്ച് സഹപാഠികളുടേയും അദ്ധ്യാപകരുടേയും മുൻപിൽ വച്ച് സഹായധനമോ, പഠന സഹായക വസ്തുക്കളോ നൽകുന്നതും, സഹായം നൽകുന്ന കുട്ടികളുടെ പേരും ഫോട്ടോയും വച്ച് പരസ്യം കൊടുക്കുന്നതും പ്രചരണം നടത്തുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പി.ടി.എ, സന്നദ്ധ സംഘടനകൾ എന്നിവ സ്കൂൾ യൂണിഫോം, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും വിതരണം ചെയ്യുന്നുണ്ട്. ടി സാഹചര്യത്തിൽ കുട്ടികൾക്ക് സഹായവിതരണം ചെയ്യുമ്പോൾ യാതൊരുവിധ പരസ്യ പ്രചാരണവും നടത്തുന്നില്ലായെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഹെഡ്മാസ്റ്റർമാർ എന്നിവർ ഉറപ്പുവരുത്തേണ്ടതാണ്.
-----------------  

നവരാത്രി : സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി..

Date: 01/10/2024
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് പൂജാ അവധിയുടെ ഭാഗമായി ഒക്ടോബ‍ർ 11 വെള്ളിയാഴ്ച അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.
----------------- 

 ജീവനക്കാർക്ക്‌ 4000 രൂപ ബോണസ്‌, ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത ഉത്തരവിറങ്ങി..

Bonus / Festival Allowance Order: Click Here

Onam Advance Order : Click Here

Date: 06/09/2024
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.
----------------- 
 
CMDRF: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല - ധനവകുപ്പ്
Date: 24/08/2024
തിരുവനന്തപുരം: സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
പി.എൻ.എക്‌സ്.  3770/2024 : Click Here
-----------------
 സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം 1368 അധിക തസ്തികകളും അനുവദിക്കും: വിദ്യാഭ്യാസ മന്ത്രി
Date: 21/08/2024
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.    
     ആകെ 1212 സ്കൂളുകളിൽ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.
-----------------

 

 
Next>> Page1 | Page2 | Page3